Friday, November 18, 2011

മാനഭംഗത്തിന്‌ ശേഷം യുവതിയുടെ രക്തം കുടിച്ചു

ജൊഹനാസ്ബര്‍ഗ്: യുവതിയെ മാനഭംഗപ്പെടുത്തിയശേഷം അക്രമി കഴുത്തുമുറിച്ച് രക്തം കുടിച്ചു. ലക്കി സെഗഗാപ എന്ന അമ്പത്തിയാറുകാരനാണ് ഡ്രാക്കുളച്ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കുറ്റകൃത്യം നടത്തിയിരിക്കുന്നത്. ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ജോഹാനസ്ബര്‍ഗ് കോടതി ലക്കി സെഗഗാപയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ ശിക്ഷയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

2010 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂലൈ 24നാണ് ഇയാള്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. ഒരു സുഹൃത്തിന്റെ വീട്ടിലേക്കുപോകാനായി വൈകുന്നേരം 6.30ന് ജോഹാനസ്ബര്‍ഗിലുള്ള മാല്‍വേണിലെ റോഡില്‍ നില്‍ക്കുമ്പോള്‍ സെഗഗാപ യുവതിയോട് തന്റെ കാറില്‍ കയറിക്കൊള്ളാന്‍ പറയുകയായിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ വിട്ടതിന് ശേഷം വിളിക്കാന്‍ വരാമെന്നും ഇതിനായി ഫോണ്‍ നമ്പര്‍ തരണമെന്നും ഇയാള്‍ പറഞ്ഞു. ചതി മനസ്സിലാകാതെ യുവതി നമ്പര്‍ നല്‍കുകയും ചെയ്തു.

രാത്രി ഏഴുമണിക്ക് ശേഷം സെഗഗാപ യുവതിയെ തിരികെ വിളിക്കാനെത്തി. തന്നെ ഒരു പള്ളിയില്‍ ഇറക്കണമെന്നാണ് യുവതി സെഗഗാപയോട് പറഞ്ഞത്. എന്നാല്‍ യുവതിയെ പള്ളിയുടെ മുമ്പില്‍ ഇറക്കിവിടാതെ സെഗഗാപ കാര്‍ ഓടിച്ചുപോകുകയായിരുന്നു.

പിന്നീട് ഒരു പാര്‍ക്കില്‍ കൊണ്ടുവന്ന് യുവതിയെ മാനഭംഗപ്പെടുത്തി. ജൂലൈ 24ന് രാത്രി മുതല്‍ 25ന് പുലര്‍ച്ചെ വരെ അഞ്ചുതവണയാണ് ബലാത്സംഗം ചെയ്തത്. അതിനുശേഷം യുവതിയുടെ കഴുത്ത് കടിച്ചുമുറിച്ച് സെഗഗാപ രക്തം കുടിച്ചു. താന്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്നും തന്നെ കൊലപ്പെടുത്തുകതന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും യുവതി മൊഴി നല്‍കി.