Thursday, October 6, 2011

യാഹൂവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് വീണ്ടും

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് ഭീമനായ യാഹൂവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് വീണ്ടും രംഗത്ത്. ഇതിനായി ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്‌റ്റെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1800 കോടി ഡോളര്‍ (ഏതാണ്ട് 90,000 കോടി രൂപ) വിപണി മൂല്യമുള്ള യാഹൂ കഴിഞ്ഞ കുറേ നാളുകളായി പ്രതിസന്ധിയിലാണ്. ഈയിടെ കമ്പനി സിഇഒയെ നീക്കം ചെയ്തിരുന്നു. യാഹൂവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് വീണ്ടും

മൈക്രോസോഫ്റ്റിന് പുറമെ പ്രോവിഡന്‍സ് ഇക്വിറ്റി പാര്‍ട്ട്‌നേഴ്‌സ്, ഹെല്‍മാന്‍ ആന്‍ഡ് ഫ്രൈഡ്മാന്‍, സില്‍വര്‍ ലേക്ക് പാര്‍ട്ട്‌നേഴ്‌സ് എന്നീ സ്ഥാപനങ്ങളും യാഹൂവിനായി രംഗത്തുണ്ട്. ചൈനീസ് ഇ-കൊമേഴ്‌സ് വമ്പന്മാരായ അലിബാബ, റഷ്യയിലെ ടെക്‌നോളജി ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബല്‍ എന്നിവയും യാഹൂവിനെ ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മറ്റൊരു പങ്കാളിയുമായി ചേര്‍ന്നാവും മൈക്രോസോഫ്റ്റ് യാഹൂവിന്റെ ഓഹരികള്‍ ഏറ്റെടുക്കുക എന്നറിയുന്നു. യാഹൂവിനെ ഏറ്റെടുക്കാന്‍ 2008ല്‍ തന്നെ മൈക്രോസോഫ്റ്റ് ശ്രമിച്ചതാണെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ഏറ്റെടുക്കലിനെ അനുകൂലിക്കുന്നവരും ശക്തമായി എതിര്‍ക്കുന്നവരും മൈക്രോസോഫ്റ്റിനുള്ളില്‍ തന്നെയുണ്ട്. ഏറ്റെടുക്കല്‍ സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മൈക്രോസോഫ്റ്റിലെ ഒരു ഉന്നത എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

ഏറ്റെടുക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായതോടെ യാഹൂവിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാക്കില്‍ കമ്പനിയുടെ ഓഹരി വില 10 ശതമാനം മുന്നേറി 15.92 ഡോളറില്‍ ക്ലോസ് ചെയ്തു. മൈക്രോസോഫ്റ്റിന്റെ ഓഹരി വില 2.2 ശതമാനം ഉയര്‍ന്നു.