Thursday, October 6, 2011

ഗുണ്ടാവിളയാട്ടം: രണ്ടിടത്തായി മൂന്നുപേരെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് തലസ്ഥാന ജില്ലയില്‍ രണ്ട് സംഭവങ്ങളിലായി മൂന്നുപേര്‍ വെട്ടേറ്റ് മരിച്ചു.

കരകുളം ആറാംകല്ലില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ ഒരേ സംഘത്തിലെ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു. അമ്പൂരിയില്‍ ഗുണ്ടകള്‍ക്കെതിരെ സാക്ഷിപറഞ്ഞ ആദിവാസി യുവാവ് അക്രമികളുടെ വെട്ടേറ്റ് മരിച്ചു.

ബുധനാഴ്ച രാത്രി 10.30ന് കരകുളം ആറാംകല്ലില്‍ നടന്ന അക്രമത്തില്‍ കരകുളം കെ.കെ.വി. നഗര്‍, എ-109ല്‍ ശ്യാംചന്ദ്രന്‍ (23), കരകുളം കണ്ണനിക്കോണം ശ്രീവാരിയില്‍ പ്രവീണ്‍ (23) എന്നിവരാണ് മരിച്ചത്. അമ്പലംമുക്ക് വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍നിന്ന് കൊക്കോട് ശ്യാം എന്നറിയപ്പെടുന്ന ശ്യാംചന്ദ്രനും കവടിയാര്‍ ഭഗവതി നഗറില്‍ നിന്ന് പ്രവീണും രണ്ടുമാസം മുമ്പാണ് കരകുളത്ത് താമസമാക്കിയത്.

അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ നെയ്യാര്‍ ജലസംഭരണിക്ക് അക്കരെ ചാക്കപ്പാറ ആദിവാസി സെറ്റില്‍മെന്റില്‍ ബിനു (26) ബുധനാഴ്ച രാവിലെ 9.30-നാണ് കൊല്ലപ്പെട്ടത്.

കരകുളത്തെ ഇരട്ടക്കൊലപാതകത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ബൈക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിന്റെ തുടക്കം. തര്‍ക്കം ശക്തമായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് ആറുമണിക്ക് ശ്യാംചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം സമിപസ്ഥലമായ വേറ്റിക്കോണത്തുവെച്ച് മറ്റൊരു സംഘവുമായി സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് ചില മധ്യസ്ഥരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാത്രി 10 മണിയോടെ മദ്യലഹരിയിലായ ശ്യാംചന്ദ്രനും പ്രവീണും അടങ്ങുന്ന സംഘം എതിര്‍സംഘത്തെ ഫോണിലൂടെ വെല്ലുവിളി നടത്തി. ശ്യാംചന്ദ്രനും പ്രവീണും ഒരു ബൈക്കിലും സുഹൃത്തുക്കളായ ദിനു, സുന്ദര്‍ദാസ് എന്നിവര്‍ മറ്റൊരു ബൈക്കിലുമായി ഏണിക്കരയില്‍നിന്നും ആറാം കല്ലില്‍ എത്തി. മുന്നില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന പ്രവീണിനേയും ശ്യാം ചന്ദ്രനേയും ആറാംകല്ലില്‍ സംഘടിച്ചു നില്‍ക്കുകയായിരുന്ന പത്തംഗം എതിര്‍സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ് റോഡില്‍ വീണുകിടന്ന ശ്യാംചന്ദ്രന്റെ മുഖത്ത് വണ്ടികയറി തകര്‍ന്ന നിലയിലായിരുന്നു. അഞ്ച് മീറ്റര്‍ മാറി റോഡിന് വശത്തായി പ്രവീണും വെട്ടേറ്റ് മരിച്ചുകിടക്കുകയായിരുന്നു.

പ്രവീണിനും ശ്യാംചന്ദ്രനും വെട്ടേറ്റതിനെ തുടര്‍ന്ന് പിന്നാലെ ബൈക്കിലെത്തിയ ദിനുവും സുന്ദര്‍ദാസും തിരികെ ഏണിക്കരയിലേക്ക് വന്നു. വരുന്നവഴി ബൈക്ക് പോസ്റ്റിലിടിച്ചതിനെതുടര്‍ന്ന് ബൈക്ക് വഴിയില്‍ ഉപേക്ഷിച്ച് ദിനുവും സുന്ദര്‍ദാസും രക്ഷപ്പെട്ടു. നാട്ടുകാരുടെ മൊഴിയെ തുടര്‍ന്ന് ഇരുവരെയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്നും രണ്ട് ബൈക്കും പോലീസ് കണ്ടെടുത്തു.

സിറ്റിപോലീസ് കമ്മീഷണര്‍ മനോജ് ഏബ്രഹാം , റൂറല്‍ എസ്.പി. അക്ബര്‍, നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തിയിരുന്നു. പത്തോളം അംഗങ്ങളുള്ള പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലെ സംഘാംഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവമാണ് ഗുണ്ടകളുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായിരുന്ന ശ്യാംചന്ദ്രന്‍ ഗുണ്ടാനിയമപ്രകാരം പോലീസ് കസ്റ്റഡിയിലായിരുന്നു. രണ്ടുമാസം മുമ്പാണ് ജയില്‍ മോചിതനായത്. അടുത്തകാലത്താണ് പ്രവീണ്‍ ഗുണ്ടാസംഘത്തിലെത്തിയത്.