Saturday, October 1, 2011

അധ്യാപകന്റെ മൊഴിയില്‍ ദുരൂഹത


തിരുവനന്തപുരം: ആക്രമണത്തിനിരയായ വാളകം സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴിയില്‍ ദുരൂഹത. താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്നാണ് അധ്യാപകന്‍ മൊഴി നല്‍കിയിട്ടുള്ളത്. ജോത്സ്യനെ താന്‍ കണ്ടിട്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു. എന്നാല്‍ അധ്യാപകന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നാണ് ജോത്സ്യന്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായി.


വാളകത്തു നിന്ന് വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അക്രമം. നാലു പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്. ഇവരെ മുമ്പു കണ്ടിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. സ്‌കൂളില്‍ പ്രമോഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അധ്യാപകന്‍ സമ്മതിച്ചു. അതേസമയം തെറ്റായ ആരോപണങ്ങള്‍ നടത്തി തെറ്റിദ്ധാരണ പരത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേട്ട് എത്തി മൊഴിയെടുത്തത്. അമിതമായ ഡോസില്‍ വേദനസംഹാരികള്‍ നല്‍കിയതിനാല്‍ അധ്യാപകന്‍ അബോധാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ചയും മൊഴി രേഖപ്പെടുത്താനായി മജിസ്‌ട്രേട്ട് ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല.