Saturday, October 1, 2011

വാളകം സംഭവം: നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു

കൊല്ലം: വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഐ.ജി പത്മകുമാര്‍ കൊട്ടരക്കാരയിലെത്തി.

റൂറല്‍ എസ്.പിയുടെ ഓഫീസില്‍ ജില്ലയിലെ മുതിര്‍ന്ന പോലീസുകാരുള്‍പ്പെടുന്ന ഉന്നതതല യോഗം ചേരും. ഇതിനിടെ അതേസമയം, അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയരികില്‍ തള്ളിയ സംഭവത്തില്‍ അക്രമികളെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് സൂചനയുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാര്‍ കൊട്ടാരക്കരയില്‍ എത്തിയിരിക്കുന്നത്. അക്രമം നടത്തിയവരെന്ന് സംശയിക്കുന്ന ഏതാനുംപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്റെ നില മെച്ചപ്പെട്ടു. ഉച്ചയ്ക്കു മുന്‍പ് അദ്ദേഹത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ അധ്യാപകന്റെ മൊഴിയുമായി പൊരുത്തപ്പെട്ടാല്‍ ഉടന്‍തന്നെ അക്രമികളെ പിടികൂടാനുള്ള തയ്യാറെടുപ്പും പോലീസ് നടത്തുന്നുണ്ട്.

ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.എം അഷറഫ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും അധ്യാപകന്‍ അബോധാവസ്ഥയിലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

കേസില്‍ നിര്‍ണായക വിവരങ്ങള്‍ തേടി പോലീസ് സ്‌കൂളിലെ അധ്യാപകരില്‍ നിന്ന് മൊഴിയെടുക്കല്‍ ശനിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാത്രി വൈകിവരെ ഏഴ് അധ്യപകരില്‍ നിന്ന് മൊഴിയെടുത്തിരുന്നു.