Saturday, October 1, 2011

അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: അജ്ഞാത സംഘത്തിന്റെ ആക്രണത്തിനിരയായ അധ്യാപകന്‍ കെ കൃഷ്ണകുമാറിന്റെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേട്ട് എത്തി മൊഴിയെടുത്തത്.

സംഭവം കഴിഞ്ഞ് മൂന്നാം ദിവസമായിട്ടും കേസില്‍ കൃത്യമായ ഒരു തുമ്പുകിട്ടാതെ വലയുന്ന പൊലീസിന് അധ്യാപകന്റെ മൊഴി സഹായകമായേയ്ക്കും. അമിതമായ ഡോസില്‍ വേദനസംഹാരികള്‍ നല്‍കിയതിനാല്‍ അധ്യാപകന്‍ അബോധാവസ്ഥയിലായിരുന്നു.

വെള്ളിയാഴ്ചയും മൊഴി രേഖപ്പെടുത്താനായി മജിസ്‌ട്രേട്ട് ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഇതിനിടെ പൊലീസിന് കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്‌കൂളിലെ അധ്യാപകനാ്ണ് കൃഷ്ണകുമാര്‍. കേസുമായി ബന്ധപ്പെട്ട്്് സ്‌കൂളിലെ ജീവനക്കാരില്‍ നിന്നും ശനിയാഴ്ചയും മൊഴിയെടുക്കുന്നുണ്ട്.

തന്നെ കാറില്‍നിന്നു തള്ളിയിട്ടെന്നും ഓടയില്‍ വീണു പരുക്കേറ്റെന്നും രക്ഷിക്കാനെത്തിയ നാട്ടുകാരോടു കൃഷ്ണകുമാര്‍ പറഞ്ഞിരുന്നുവത്രേ. ഈ ദൃക്‌സാക്ഷിമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഡോക്ടര്‍മാരോടും കൃഷ്ണകുമാര്‍ ഇതേകാര്യം പറഞ്ഞിട്ടുണ്ട്.