Thursday, October 6, 2011

ഫോണ്‍വിളി:ശിക്ഷാകാലാവധി നാലു ദിവസം കൂടി നീട്ടി

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ കഠിനതടവ്‌ ശിക്ഷ അനുഭവിക്കവെ ചികിത്സാര്‍ഥം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ളയുടെ ശിക്ഷാകാലാവധി നാലു ദിവസം കൂടി നീട്ടി. തടവുശിക്ഷ അനുഭവിക്കുന്ന ബാലകൃഷ്‌ണപിള്ള ജയില്‍ചട്ടം ലംഘിച്ച്‌ ഫോണ്‍ ഉപയോഗിച്ചതിനാണ്‌ ശിക്ഷ നീട്ടുന്നത്‌. പിള്ളയ്‌ക്ക് അനുവദിച്ചിരുന്ന ശിക്ഷാ ഇളവില്‍ നാലു ദിവസം വെട്ടിക്കുറയ്‌ക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

ശിക്ഷാ ഇളവുകൂടി കണക്കിലെടുക്കുമ്പോള്‍ പിള്ളയുടെ ജയില്‍വാസം ജനുവരി 2ന് അവസാനിക്കേണ്ടതായിരുന്നു. ശിക്ഷാ കാലാവധി നാലു ദിവസംകൂടി വര്‍ദ്ധിപ്പിച്ചതിനാല്‍ അദ്ദേഹത്തിന് ജനുവരി ആറിനെ പുറത്തിറങ്ങാനാവൂ. ജയിലിലും തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലും കഴിയവെ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ചീഫ് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ അന്വേഷണം നടത്തിയശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.