Thursday, September 29, 2011

പിള്ളയുടെ ഫോണ്‍ ഇന്റര്‍വ്യൂ വിവാദത്തില്‍




തിരുവനന്തപുരം: വാളകത്ത്‌ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക്‌ പങ്കില്ലെന്ന്‌ വ്യക്‌തമാക്കാന്‍ ചാനല്‍ റിപ്പോര്‍ട്ടറുമായി ഫോണില്‍ സംസാരിച്ച ആര്‍. ബാലകൃഷ്‌ണപിള്ളയുടെ നടപടി വിവാദമാകുന്നു. ആശുപത്രിയില്‍ തടവില്‍ കഴിയുന്ന ബാലകൃഷ്‌ണപിള്ള ഫോണില്‍ ചാനല്‍ പ്രവര്‍ത്തകനോടു സംസാരിച്ചത്‌ ചട്ടലംഘനമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ആരോപിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കേസില്‍ തനിക്ക്‌ ബന്ധമില്ലെന്നും വിഎസിന്റെ പ്രസ്‌താവനയ്‌ക്കു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യമാണുള്ളതെന്നുമാണെന്നാണ്‌ പിള്ള ചാനല്‍ റിപ്പോര്‍ട്ടറോടു ഫോണില്‍ പറഞ്ഞത്‌. അധ്യാപകന്‍ അപകടത്തില്‍പെട്ടതാണെന്നാണ്‌ സഹാധ്യാപകര്‍ തന്നെ അറിയിച്ചെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഫോണില്‍ സംസാരിച്ചതു പുറത്തുപറയരുതെന്നു ബാലകൃഷ്‌ണ പിള്ള മാധ്യമ പ്രവര്‍ത്തകനോടു നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌.