Thursday, August 18, 2011

സുരാജ് വെഞ്ഞാറമ്മൂടിനെ ബ്ലാക്ക് മെയില്‍ ചെയ്ത നാല് പേര്‍ അറസ്റ്റില്‍


പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഇരയായ പെണ്‍കുട്ടിയെക്കൊണ്ട് തന്റെ പേര് പറയിക്കാതിരിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്നു പറഞ്ഞ് പ്രമുഖ സിനിമാനടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെ ഭീഷണിപ്പെടുത്തിയ കേസ്സില്‍ നാല്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. നടന്റെ പരാതിയെ തുടര്‍ന്ന് പോലീസ് ഒരുക്കിയ കെണിയില്‍ സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ചുകൊണ്ടിരുന്ന സിനിമാസെറ്റില്‍വച്ചു തന്നെയായിരുന്നു പ്രതികള്‍ പോലീസിന്റെ കൈയിലകപ്പെട്ടത്. നെടുമ്പാശ്ശേരി ചെങ്ങമനാട് സ്വദേശികളായ ചരിയംപറമ്പില്‍ രാധാകൃഷ്ണന്‍ (45), തച്ചുപറമ്പില്‍ ഉണ്ണി (45), കൊട്ടാരത്തും പറമ്പില്‍ അശോക്കുമാര്‍ (42), ചരിയംപറമ്പില്‍ സുനില്‍കുമാര്‍ (37) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. അരുണ്‍രാജ്, എസ്.ഐ. പി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കാവാലത്ത് 'വെനീസിലെ വ്യാപാരി' എന്ന മലയാള സിനിമയുടെ ഷൂട്ടിങ്‌സെറ്റിലെത്തിയ നാലംഗ സംഘത്തിലെ പ്രധാനിയായ രാധാകൃഷ്ണന്‍, സുരാജില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങുമ്പോഴായിരുന്നു ഇവിടെ മറഞ്ഞുനിന്നിരുന്ന പോലീസ് സംഘം രാധാകൃഷ്ണനെയും പുറത്ത് റോഡില്‍ കാറില്‍ ഇയാളെയും കാത്തിരിക്കുകയായിരുന്ന മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഈ സംഘം സഞ്ചരിച്ചിരുന്ന അംബാസഡര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി. ബിജോ അലക്‌സാണ്ടറും ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് പ്രതികള്‍ക്കായി കെണി ഒരുക്കിയത്. തൃപ്പൂണിത്തുറ സ്വദേശിയാ ണെന്ന് പറഞ്ഞാണ് രാധാകൃഷ്ണന്‍ സുരാജിനെ ആദ്യം ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് തൃപ്പൂണിത്തുറ പോലീസാണ് കേസെടുത്തിരിക്കുന്നതും അന്വേഷണം നടത്തുന്നതും. പറവൂര്‍ കേസില്‍ സുരാജ് വെഞ്ഞാറമ്മൂടിന് യാതൊരു ബന്ധവുമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഗോപാലകൃഷ്ണ പിള്ള, തൃക്കാക്കര അസി. കമ്മീഷണര്‍ അലക്‌സ് എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. എ.എസ്.ഐ. പൗലോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, മധു, ജോസി എന്നിവരും അറസ്റ്റ് ചെയ്യാനുണ്ടായിരുന്നു. അറസ്റ്റിലായ നാല്‌പേരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.