Friday, July 15, 2011

കുളിമുറിയില്‍ നിന്ന് ചിത്രം പകര്‍ത്തിയ സംഭവം: അധ്യാപകനെതിരെ കേസ്

തൃശ്ശൂര്‍: പെണ്‍കുട്ടികളുടെ കുളിമുറിയില്‍നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തിന്റെ പേരില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു. പട്ടാമ്പി പ്രാദേശിക ഗവേഷണകേന്ദ്രത്തിലെ അധ്യാപകനായ ഇദ്ദേഹം ഒളിവിലാണ്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു. വെള്ളാനിക്കര കാര്‍ഷിക കോളേജില്‍നിന്ന് പഠനാര്‍ത്ഥം പട്ടാമ്പി കേന്ദ്രത്തിലെത്തിയതായിരുന്നു ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ട്രെയിനിങ് ഹോസ്റ്റലിന്റെ ചുമതലയും ഈ അധ്യാപകനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ താമസവും അവിടെത്തന്നെയാണ്. പെണ്‍കുട്ടികള്‍ കുളിക്കുന്ന പൊതുബാത്ത്‌റൂമില്‍നിന്ന് ചിത്രമെടുത്തുവെന്നാണ് പരാതി.

കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി വന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുട്ടികള്‍ തന്നെയാണ് പോലീസില്‍ പരാതിയുമായി എത്തിയത്. അധ്യാപകനെതിരെ കേസെടുത്ത പോലീസ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞ ഫിബ്രവരിയില്‍ വെള്ളാനിക്കരയിലെ ഒരു താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിന്റെ പേരില്‍ ബന്ധപ്പെട്ട അധ്യാപകനെതിരെ നടപടികളൊന്നുമുണ്ടായിട്ടില്ല. ഈ കേസില്‍ നടപടികളൊന്നും ആവശ്യപ്പെടുന്നില്ലെന്ന് അധികൃതര്‍ പരാതിക്കാരിയില്‍നിന്ന് എഴുതിവാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.