Thursday, December 8, 2011

സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രേതം;കുട്ടികള്‍ ഭീതിയില്‍

ഹനോയ്: എത്രപുരോഗമിച്ചാലും ശാസ്ത്രവളര്‍ച്ച നേടിയാലും നമുക്ക് മാറ്റാനും മറക്കാനും കഴിയാത്ത ഒരു പാട് കാര്യങ്ങളുണ്ട്. അതിലൊന്നും ഇന്നും വ്യക്തമായ ചിത്രമില്ലാത്ത പ്രേതമെന്ന സങ്കല്‍പം. പ്രേതത്തെ ഭയപ്പെട്ട് വീടുവിടുന്നവരും നാടുവിടുന്നവരുമെല്ലാം എല്ലാ നാട്ടിലുമുണ്ട്. പ്രേതത്തെ തടയാന്‍ ദുര്‍മന്ത്രവാദം നടത്തുന്നവരും കുറവല്ല. പ്രേതത്തെ കണ്ട് പേടിച്ച് സമനിലതെറ്റിയവരും ബോധംകെട്ടുവീണവരും അതിലേറെയുണ്ട്.

ഇപ്പോള്‍ വിയറ്റ്‌നാമില്‍ ഒരു പ്രേതം വലിയ ശല്യമായി മാറിയിരിക്കുകയാണ്. ഒരു സ്‌കൂളിലാണ് പ്രേതം തമ്പടിച്ചിരിക്കുന്നത്. ഇതുകാരണം സ്‌കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമെല്ലാം പേടിച്ചുവിറച്ച് കഴിയുകയാണ്. വിയറ്റ്‌നാമിലെ സന്‍ ഹുവാ പ്രവിശ്യയിലെ സന്‍ ഹുവാ എഥനിക് ബോര്‍ഡിങ് സ്‌കൂളില്‍ നവംബറിലാണ് പ്രേതബാധയുണ്ടായത്.

രാത്രി ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ പോയ ഒരു വിദ്യാര്‍ഥിയാണ് ആദ്യം പ്രേതത്തെ കണ്ടത്. ടോയ്‌ലറ്റില്‍ നിന്നും തിരിച്ചെത്തിയ കുട്ടി മറ്റാരെയോപോലെയാണത്രേ പെരുമാറിയത്. ആര്‍ക്കും മനസ്സിലാവാത്ത ഭാഷയില്‍ കുട്ടി എന്തെല്ലാമോ പറഞ്ഞു. ഇതോടെ സ്‌കൂളധികൃതര്‍ കെ പാ ഹോ ലുവാന്‍ എന്ന ഈ കുട്ടിയെ ആശുപത്രിയിലാക്കി.

താന്‍ ടോയ്‌ലറ്റില്‍ പ്രേതത്തെ കണ്ടു എന്നാണ് ബോധം നേരെയായപ്പോള്‍ ലുവോന്‍ ഡോക്ടറോട് പറഞ്ഞത്. ഈ സംഭവത്തിനു ശേഷം ഇവിടത്തെ 12 കുട്ടികള്‍ക്ക് കൂടി ലുവോന്റെ അതേ അനുഭവമുണ്ടായി. ഇതോടെ കളികാര്യമായി മാറുകയായിരുന്നു.

കുട്ടികളെല്ലാം പ്രേതത്തെ കണ്ട് പേടിച്ചതോടെ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ആധിപിടിച്ചു. സ്‌കൂളില്‍ അധികൃതര്‍ പ്രേതത്തെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ്. ചില വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മാറുകവരെ ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ കുട്ടികളില്‍ ചിലരില്‍ കാത്സ്യത്തിന്റെ കുറവല്ലാതെ മറ്റൊരു അസുഖവും കണ്ടെത്തിയിട്ടുമില്ല.

എന്തായാലും അന്വേഷണത്തില്‍ പ്രേതത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ കഴിയുമെന്ന പ്രീതക്ഷയിലാണ് എല്ലാവരും.