Saturday, October 8, 2011

വയലാര്‍ പുരസ്‌കാരം കെ.പി രാമനുണ്ണിക്ക്‌‍‍‍‍‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സ്‌മാരക പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക്‌ ലഭിച്ചു. 'ജീവിതത്തിന്റെ പുസ്‌തകം' എന്ന കൃതിക്കാണ്‌ പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പുരസ്കാരം വിതരണം ചെയ്യും.

എം.മുകുന്ദന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സമിതി അംഗങ്ങളായ പ്രൊഫ.എം.കെ.സാനു, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പ്രാദേശിക ചരിത്രം ഇഴകലര്‍ന്ന പുതുമയാര്‍ന്ന ആഖ്യാനാനുഭവമാണ് കെ.പി.രാമനുണ്ണിയുടെ പുസ്തകമെന്ന് ജൂറി വിലയിരുത്തി. സ്വാതന്ത്ര്യം, സ്‌നേഹം, ലൈംഗികത എന്നിവയെ വിശാലമായ അര്‍ത്ഥത്തില്‍ സമീപിക്കുന്ന ശൈലിയാണ് രാമനുണ്ണി തന്റെ രചനകളിലൂടെ അവതരിപ്പിച്ചതെന്നും ജൂറിയംഗങ്ങള്‍ നിരീക്ഷിച്ചു. എം.മുകുന്ദന്‍, ഉമ്മര്‍ തറമേല്‍, കൃഷ്ണനുണ്ണി എന്നിവരുടെ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്. കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് കഴിഞ്ഞ തവണ പുരസ്‌കാരത്തിന് അര്‍ഹനായത്.

വയലാര്‍ രാമവര്‍മ്മയെക്കുറിച്ച് അടുത്ത കാലത്തുണ്ടായ വിവാദം അടിസ്ഥാന രഹിതമാണെന്നും വയലാര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു.

സൂഫി പറഞ്ഞ കഥ, ചരമ വാര്‍ഷികം (നോവല്‍) വിധാതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷ വിലാപം, ജാതി ചോദിക്കുക (ചെറുകഥ)തുടങ്ങിയാണു പ്രധാന കൃതികള്‍. സൂഫി പറഞ്ഞ കഥയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും ഇടശേരി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

വയലാറിന്റെ പേരിലുള്ള അവാര്‍ഡ് കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കെ.പി.രാമനുണ്ണി പ്രതികരിച്ചു.