Wednesday, October 5, 2011

ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തും: ശോഭ ജോണ്‍

കോഴിക്കോട്: തന്നെ പോലീസ് ബാംഗ്ലൂരില്‍ വച്ച് പിടികൂടുകയല്ല, മറിച്ച് താന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പറവൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ശോഭ ജോണ്‍. പോലീസ് മറച്ചുവച്ചാലും പറവൂരിലെ പെണ്‍കുട്ടിയെ കാഴ്ചവച്ച ഉന്നതരുടെ പേരുവിവരങ്ങള്‍ വിളിച്ചുപറയുമെന്നും ശോഭ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് പറവൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ശോഭ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. താന്‍ ബാംഗ്ലൂരിലുള്ള വിവരം പോലീസിനെ അറിയിച്ചിരുന്നുവെന്നും ശോഭ പറഞ്ഞു.




ബാംഗ്ലൂരിലെ റിച്ച്മണ്ട് റോഡിലുള്ള ലൈഫ്‌സ്‌റ്റൈലില്‍ നിന്ന് തുണി വാങ്ങി മടങ്ങുമ്പോഴാണ് ശോഭയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. ബുധനാഴ്ച കാലത്ത് പതിനൊന്ന് മണിയോടെയാണ് ശോഭയെ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ അബ്ദുള്‍ സലാം കൊണ്ടുവന്നത്. പ്രാഥമിക ചോദ്യംചെയ്യലില്‍ പീഡനക്കേസില്‍ തനിക്ക് പങ്കുണ്ടെന്ന കാര്യം ശോഭ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതിനുശേഷമാണ് താന്‍ പെണ്‍കുട്ടിയെ കാഴ്ചവച്ച ഉന്നതരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ശോഭ പറഞ്ഞത്.മാസങ്ങളോളം അജ്‌ഞാത വാസത്തിലായിരുന്ന ശോഭാ ജോണും കൂട്ടാളികളും ബംഗളുരുവിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പറവൂര്‍ സി.ഐ: കെ.എ. അബ്‌ദുള്‍ സലാമും സംഘവും ചൊവ്വാഴ്‌ച ബംഗളുരുവിലേക്കു തിരിക്കുകയായിരുന്നു.



കാസര്‍ഗോഡ്‌ സ്വദേശിനിയായ പെണ്‍കുട്ടിയെ രണ്ടുമാസം മുമ്പ്‌ വരാപ്പുഴ വളനാട്ടിലുള്ള വാടക വീട്ടിലെത്തിച്ച്‌ പെണ്‍വാണിഭം നടത്തിവരികയായിരുന്നു ശോഭാജോണ്‍. പ്രായപൂര്‍ത്തിയാവാത്ത വരാപ്പുഴ പെണ്‍കുട്ടിയെ സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിലെത്തിച്ച്‌ പലര്‍ക്കും കാഴ്‌ചവച്ചതായാണു വിവരം.

കേസില്‍ റിട്ടയേഡ്‌ കേണല്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇതുവരെ അറസ്‌റ്റിലായിട്ടുണ്ട്‌.