Saturday, October 29, 2011

വിവാഹിതയെ തട്ടിക്കൊണ്ടുപോയി 17,000ന് വിറ്റു

മുംബൈ: 19കാരിയായ വിവാഹിതയെ തട്ടിക്കൊണ്ടു പോയി വിറ്റുവെന്ന് പരാതി. ഹസീനാബി ഷെയ്ക്ക് അമീറിനെ ആണ് കട്‌നേശ്വര്‍ ഗ്രാമത്തില്‍ നിന്ന് മൂന്ന് പേര്‍ ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ടു പോയത്. ഒക്ടോബര്‍ 20നായിരുന്നു സംഭവം. യുവതിയെ ഇവര്‍ തീവണ്ടി മാര്‍ഗ്ഗം രാജസ്ഥാനിലെത്തിച്ച് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 17,000 രൂപയ്ക്കാണ് ഇവര്‍ യുവതിയെ വിറ്റത്.


സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ള സെയ്ദ് റഫീക്ക്, ഷെയ്ക്ക് നൂര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പുറമെ പര്‍ഭാനി ജില്ലക്കാരനായ അക്തര്‍ഖാന്‍ എന്നയാള്‍ക്കും ഇതില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു.

തന്റെ അമ്മയെ കാണാനായി കിന്‍ഹോല ഗ്രാമത്തിലേയ്ക്ക് പോകും വഴിയാണ് പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. ഇതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഒക്ടോബര്‍ 22ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിഗര്‍ഭിണിയായിരുന്നതിനാല്‍ വാങ്ങിയ ആള്‍ ഇവരെ വിട്ടയയ്്ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി തന്റ ഗ്രാമത്തിലെത്തി പരാതി നല്‍കുകയായിരുന്നു.