Sunday, March 20, 2011

അവസാനം ഇന്ത്യയ്ക്ക്‌ ഒരു നല്ലവിജയം നേടാനായി









ചെന്നൈ: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെന്‍ഡീസിനെതിരെ ഇന്ത്യക്ക് 80 റണ്‍സ് ജയം.269 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 43 ഓവറില്‍ 188 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടും.


ഇന്ത്യക്ക് വേണ്ടി സഹീര്‍ഖാന്‍ മൂന്നും അശ്വിനും യുവരാജ് സിങും രണ്ടു വീതവും ഹര്‍ഭജന്‍ സിങും റെയ്‌നയും ഒന്നു വീതം വിക്കറ്റുകളും വീഴ്ത്തി. വിന്‍ഡീസ് നിരയില്‍ 81 റണ്‍സ് നേടിയ സ്മിത്തിനു മാത്രമെ തിളങ്ങാനായുള്ളു. സര്‍വന്‍ 39 ഉം ബ്രാവോ 22 ഉും റണ്‍സ് നേടി.


യുവരാജ്‌സിങ്ങിന്റെ സമയോചിതമായി സെഞ്ച്വറിയുടെ പിന്‍ബലത്തോടെ 49.1 ഓവറിലാണ ഇന്ത്യ 268 റണ്‍സ് നേടിയത്.


യുവരാജ്‌സിങ്ങിനും വിരാട് കോലിക്കും ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. യുവരാജ് 123 പന്തില്‍ നിന്ന് 113 റണ്‍സെടുത്താണ് തന്റെ കന്നി ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കിയത്. കോലി 76 പന്ത് നേരിട്ട് 59 റണ്‍സെടുത്താണ് പുറത്തായത്. സെഞ്ച്വറികളില്‍ സെഞ്ച്വറി തികയ്ക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് രണ്ടു റണ്‍ മാത്രമാണ് സംഭാവന ചെയ്യാനായത്. ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ധോനിയും 22 റണ്‍സ് വീതം നേടി.


സുരേഷ് റെയ്‌ന (4), യൂസഫ് പഠാന്‍ (11), ഹര്‍ഭജന്‍ (3), സഹീര്‍ ഖാന്‍ (5), മുനാഫ് പട്ടേല്‍ (1) എന്നിവരാണ് നിസാരസ്‌കോറിന് പുറത്തായത്. പത്ത് റണ്‍സെടുത്ത ആര്‍.അശ്വിന്‍ പത്ത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ബാറ്റിങ് പവര്‍ പ്‌ളേയിലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് കൂട്ടമായി തകര്‍ന്നത്.


ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മീഡിയം പേസര്‍ രവി രാംപോളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലൊടിച്ചത്. പത്തോവറില്‍ 51 റണ്‍സിന് അഞ്ചുവിക്കറ്റാണ് രവി പിഴുതത്. ആദ്യ ഓവറില്‍ തന്നെ സച്ചിന്‍ തെണ്ടുല്‍ക്കറെ മടക്കിക്കൊണ്ടാണ് രവി വിക്കറ്റ്‌വേട്ടയ്ക്ക് തുടക്കമിട്ടത്. റസല്‍ രണ്ടു വിക്കറ്റെടുത്തു.