Friday, March 11, 2011

കടലിരമ്പി കയറിയ ജപ്പാന്‍


ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായ ജപ്പാന്‍ പകച്ചുനില്‍ക്കുകയാണ്. പ്രകൃതിദുരന്തം ആ രാജ്യത്തെ ഉലച്ചുകഴിഞ്ഞു. റിക്ടര്‍ സ്‌കെയില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ന്ന് മിയാഗി തീരത്തുണ്ടായ സുനാമിത്തിരകളും ജപ്പാന്‍ തീരത്തെ തകര്‍ത്തെറിഞ്ഞു. മുന്നൂറിലധികം പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. 

ടോക്കിയോയ്ക്കടുത്തായി തീരപ്രദേശത്തിന് 400 കിലോമീറ്ററോളം സമാന്തരമായി 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ക്കാണ് ജപ്പാന്‍ തീരം സാക്‍ഷ്യം വഹിച്ചത്. സുനാമി ആഞ്ഞടിച്ചത് പെട്ടെന്നായിരുന്നു. ജപ്പാനിലെ ഉന്നതനിലവാരമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ സുനാമിത്തിരകള്‍ അടിച്ചുകയറുന്നതിന്‍റെ തല്‍‌സമയ ദൃശ്യങ്ങള്‍ ലോകമെങ്ങുമെത്തിച്ചു. ദുരന്തത്തിന്‍റെ ഭീകരത മുഴുവന്‍ വെളിവാക്കുന്നതായിരുന്നു ആ രംഗങ്ങള്‍.

തിരകള്‍ തീരപ്രദേശത്തെ വിഴുങ്ങുന്നതിന്‍റെയും വാഹനങ്ങള്‍ ഒഴുകിനടക്കുന്നതിന്‍റെയും ദൃശ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ അപ്രതീക്ഷിതമായി ശ്രദ്ധയില്‍ പെട്ട ഒരു ദൃശ്യം മറക്കാനാവുന്നതല്ല. ജലം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ ജനാലയില്‍ നിന്ന് ഒരു വെള്ളത്തുണി വീശിപ്പറക്കുന്നു! ആരോ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. അങ്ങനെ ശ്രദ്ധയില്‍ പെടാതെ പോകുന്ന എത്ര വിലാപങ്ങള്‍. 

മരണനിരക്ക് കുറവാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മൂന്നു പേര്‍ മരിച്ചതായി ആദ്യമൊരു റിപ്പോര്‍ട്ട് വന്നു. എന്നാല്‍ ഒരു സംശയം ബാക്കിയായി. സുനാമിത്തിരകള്‍ അടിച്ചുകയറിയ ഒരു കെട്ടിടത്തില്‍ ബിരുദദാനച്ചടങ്ങ് നടക്കുകയായിരുന്നുവത്രെ. അറുനൂറിലധികം പേര്‍ ആ കെട്ടിടത്തിലുണ്ടാ‍യിരുന്നു എന്നാണ് കണക്ക്. കെട്ടിടം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. മരണസംഖ്യയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. പിന്നീട് മരണ സംഖ്യയെക്കുറിച്ചുള്ള അറിയിപ്പുകള്‍ മാറിമാറി വന്നു. ഒടുവില്‍ മുന്നൂറിലേറെ പേര്‍ മരിച്ചതായുള്ള പ്രഖ്യാപനവും.

ജപ്പാന്‍ തീരപ്രദേശത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ഇടയ്ക്കിടെ പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന നാടാണെന്നതിനാല്‍ അവര്‍ മുന്‍‌കരുതലുകള്‍ എടുക്കാറുണ്ട്. മരണസംഖ്യ കുറയാന്‍ ഇത് സഹായകമായി. എന്നാല്‍ ടി വി ചാനലുകള്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. 

സുനാമി വന്ന് അരമണിക്കൂറിനകം തീരപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. വീടുകളും മറ്റു കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം രാക്ഷസത്തിരകളില്‍ ഒലിച്ചുപോയി. കൃഷിയിടങ്ങള്‍ നശിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി. ബുള്ളറ്റ് ട്രെയിനുകളുടെ സര്‍വീസുകള്‍ നിര്‍ത്തി. റണ്‍വേകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. തീരപ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഒരു യാത്രാക്കപ്പല്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. ഈ കപ്പലില്‍ 100 യാത്രാക്കാരുണ്ടായിരുന്നു എന്നും അറിയുന്നു. 

ഭൂകമ്പത്തില്‍ തീരപ്രദേശത്തുള്ള ആണവ റിയാക്ടറിന് തീപിടിച്ചത് ഭീതി പരത്തി. നിരവധി പെട്രോളിയം റിഫൈനറികളിലും തീ പിടിത്തമുണ്ടായി. എന്നാല്‍ ജപ്പാന്‍ എത്ര കാര്യക്ഷമമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതിന് തെളിവായി പിന്നീടുള്ള നടപടികള്‍. അഞ്ച് ആണവനിലയങ്ങള്‍ വളരെ സുരക്ഷിതമായി പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ കഴിഞ്ഞു.

ജപ്പാനിലെ ഭൂകമ്പം ഇന്ത്യാതീരത്തെ ബാധിക്കുമെന്ന ആശങ്കകള്‍ ഇപ്പോഴില്ല. എന്നാല്‍ 19 രാജ്യങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പസഫിക് തീരത്തെ മുഴുവന്‍ രാജ്യങ്ങളിലും ജാഗ്രത പാലിക്കുന്നുണ്ട്. ഓസ്ട്രേലിയയിലും അമേരിക്കയിലും ന്യൂസിലന്‍ഡിലും സുനാമിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയും ജപ്പാനില്‍ 7.2 റിക്ടര്‍ തോതിലുള്ള ഭൂകമ്പമുണ്ടായിരുന്നു. സുനാമി മുന്നറിയിപ്പ്‌ അന്നും നല്‍കിയിരുന്നതാണ്.