Friday, November 18, 2011

അശ്ലീലം ; റിയാലിറ്റികള്‍ രാത്രി 11ന് ശേഷം മതി

മുംബൈ: ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ചില റിയാലിറ്റി ഷോകളില്‍ അശ്ലീലത്തിന്റെ അതിപ്രസരമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഉള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.

ഇതിനോടകം ഏറെ വിമര്‍ശനമേറ്റു വാങ്ങിയ ഹിന്ദി റിയാലിറ്റിഷോകളായ ബിഗ് ബോസ്, രാഖി കാ ഇന്‍സാഫ് എന്നിവയ്‌ക്കെതിരേയാണ് നടപടിയാരംഭിച്ചിട്ടുള്ളത്. ഈ ഷോകള്‍ െ്രെപം ടൈമില്‍ സംപ്രേക്ഷണം ചെയ്യരുതെന്നും മുതിര്‍ന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ രാത്രി 11നും പുലര്‍ച്ചെ 5നുമിടയില്‍ മാത്രമായിരിക്കണം സംപ്രേഷണമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. ഇതാദ്യമായാണ് ടിവിപരിപാടികളുടെ സമയം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മാറ്റുന്നത്.

ആഭ്യന്തരം, വനിതാ ശിശുക്ഷേമം, വിദേശകാര്യം, വാര്‍ത്താവിതരണം എന്നീ വകുപ്പുകളിലെ അഡീഷണല്‍ സെക്രട്ടറിമാരുടെ യോഗമാണ് കടുത്ത നടപടികളെടുക്കാന്‍ തീരുമാനിച്ചത്.

റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഷോകള്‍ക്കെതിരേയാണ് ഐ ആന്‍ഡ് ബി മന്ത്രാലയം പിടിമുറുക്കുന്നത്. ബിഗ് ബോസ് കളേഴ്‌സിലും രാഖി കാ ഇന്‍സാഫ് എന്‍ഡിടിവി ഇമാജിന്‍ ചാനലിലുമാണ് സംപ്രേഷണം ചെയ്യുന്നത്.

പ്രൈംടൈം വിനോദമെന്ന വ്യാജേന സഭ്യതയ്ക്കു നിരക്കാത്തതും പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം കാണാന്‍കൊള്ളാവുന്നതുമാണ് ഈ പരിപാടികളുടെ ഉള്ളടക്കമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കി. സമയം മാറ്റുന്നതിന് പുറമെ മറ്റു ചില നിയന്ത്രണങ്ങളും ഈ ഷോകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുനഃസംപ്രേഷണം പാടില്ല. കുട്ടികള്‍ കാണരുതെന്നും പ്രായപൂര്‍ത്തിയായവരെ ഉദ്ദേശിച്ചുള്ള പരിപാടിയാണിതെന്നുമുള്ള സന്ദേശം ഷോ ആരംഭിക്കുന്നതിനുമുമ്പ് പ്രേക്ഷകരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ ഷോകളുടെ ഏതെങ്കിലും തരത്തിലുള്ള അറിയിപ്പോ ക്ലിപ്പിംഗുകളോ ഒരു വാര്‍ത്താചാനലും സംപ്രേഷണം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

നഗ്നതാപ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ തെലുങ്ക് എസ്.എസ് മ്യൂസിക് ചാനലിന് ഒരാഴ്ച ത്തേക്ക് നിരോധനം ഏര്‍പ്പെടു ത്തി. താക്കീതു ചെയ്തിട്ടും 14 ചാനലുകള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രേക്ഷകരുടെ ആവര്‍ത്തിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ ചാനലുകള്‍ക്ക് താക്കീതു നല്‍കിയത്. പരസ്യം, സീരിയല്‍, റിയാലിറ്റിഷോ എന്നീ പരിപാടികളു ടെ പേരിലായിരു ന്നു പ്രേക്ഷകരുടെ പരാതി.

ബിഗ് ബോസ്, രാഖി കാ ഇന്‍സാഫ് എന്നീ റിയാലിറ്റി ഷോകള്‍ നേരത്തെ തന്നെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 4 ലൈംഗികസ്വാതന്ത്ര്യം തുറന്നുകാട്ടുന്നതിനൊപ്പം മോശം ഭാഷയും സഭ്യേതര ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുന്നുവെന്നാണ് പരാതി. കൂടാതെ, വിവാഹപൂര്‍വ ലൈംഗികതയെ ഷോ മഹത്വവത്ക്കരിയ്ക്കുന്നുണ്ടെന്നും വിവാഹത്തെ തമാശയായി കാണണമെന്നുള്ള സന്ദേശം നല്‍കുന്നുണ്ടെന്നും വിമര്‍ശനമുണ്ട്.

ബോളിവുഡ് നടി രാഖി സാവന്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന 'രാഖി കാ ഇന്‍സാഫ്' എന്ന റിയാലിറ്റിഷോ സദാചാരത്തിന്റെ എല്ലാ പരിധികള്‍ ലംഘിയ്ക്കുന്നതാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും നേരത്തെ പരാതിയുര്‍ന്നിയരുന്നു.
അകന്നുകഴിയുന്ന യുവദമ്പതികളെ പരസ്പരം അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരെയും അണിനിരത്തി നടത്തു ന്ന റിയാലിറ്റിഷോയില്‍ വിധികര്‍ത്താവായ നടി രാഖി സാവന്ത് അരുതാത്ത ചോദ്യങ്ങള്‍ ചോദിച്ച് നാണംകെടുത്തുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മാസം ഇപ്രകാരം ഒരു യുവാവി നെ ഭാര്യയുടെ മുന്നില്‍വെച്ച് ഷണ്ഡനെന്ന് നടി വിളിച്ചാക്ഷേപിക്കുകയും ഇതേത്തുടര്‍ന്നുള്ള നൈരാശ്യത്താല്‍ ഇയാള്‍ ജീവനൊടുക്കുകയും ചെയ്തിരുന്നു.

യുപിയിലെ ഝാന്‍സി ജില്ലയില്‍പ്പെട്ട പ്രേംനഗര്‍ ടൗണ്‍ നിവാസിയായ ലക്ഷ്മണ്‍ പ്രസാദാണ്(24) ഭാര്യ വിനീതയുടെ സാന്നിധ്യത്തില്‍ നടി തന്നെ അവഹേളിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇതേത്തുടര്‍ന്ന് ഇയാളുടെ കുടുംബാംഗങ്ങളുടെ പരാതിപ്രകാരം രാഖി സാവന്തിനെതിരേ പോലീസ് ക്രിമിനല്‍ കേസ് ചെയ്തിട്ടുണ്ട്.