Sunday, September 25, 2011

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാറിന്റെ ഒരു സാമ്പത്തികസഹായവും ഇനി ലഭിക്കാന്‍ പോവുന്നില്ല.

കൊച്ചി: മൂന്നാമത്തെ കുട്ടിയെ കുറിച്ച് സ്വപ്‌നം കാണുന്ന കേരളീയന്‍ ഇനി രണ്ടുവട്ടം ആലോചിക്കണം. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാറിന്റെ ഒരു സാമ്പത്തികസഹായവും ഇനി ലഭിക്കാന്‍ പോവുന്നില്ല. മൂന്നാമത്തെ കുട്ടി ജനിക്കുന്നതോടെ അയോഗ്യത കല്‍പ്പിക്കപ്പെടും. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന രീതിയില്‍ പ്രചാരണം നടത്തുന്നതും കുറ്റകരമാണ്. മൂന്നു മാസം തടവ് ശിക്ഷയോ 10000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണിത്.

സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കുന്നതില്‍ തെറ്റില്ല. ഇതിനായി നിയമങ്ങള്‍ക്കു വിധേയമായി ആശുപത്രികളില്‍ സൗകര്യമേര്‍പ്പെടുത്തണം. വിവാഹമോചനത്തിന് കോടതിക്കു പുറത്തുള്ള സംവിധാനങ്ങളെയും പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. മാര്യേജ് ഓഫിസര്‍ എന്ന പുതിയ തസ്തികയിലൂടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചനങ്ങള്‍ എളുപ്പത്തില്‍ അനുവദിക്കാനുള്ള നടപടി വേണം.

ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ സമിതിയാണ് വിപ്ലവകരമായ നിര്‍ദ്ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചത്. സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയാണിതെന്ന പരാതി ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. എന്തായാലും നിര്‍ദ്ദേശങ്ങള്‍ നിയമസഭയുടെ പരിഗണനയ്ക്കുശേഷം മാത്രമേ പ്രാബല്യത്തിലെത്തുകയുള്ളൂ.

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജില്ലകള്‍ തോറും കോടതികള്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കേരള ചില്‍ഡ്രന്‍സ് കോഡ് ബില്‍ 2011നുവേണ്ട നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് കൃഷ്ണയ്യര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.എറണാകുളത്തെ കൃഷ്ണയ്യരുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു.